ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓലക്കുട

തട്ടിൻപ്പുറത്തു മടക്കിവച്ചൊരെന്നോലകുട പൊടിപിടിച്ചിന്നിതാ മറവിയിൽ മായുന്നു മഴയത്തു നനഞ്ഞവൻ എന്നെ നനയാതെ കുളിരാതെ കാത്തവൻ വെയിലത്തു തണലായി എന്നിൽ പടർന്നവൻ ഇന്നാരുമറിയാതെ പൊടിയിൽകുളിക്കുന്നു അവഗണനയുടെ ഇരുട്ടിൽ മറയുന്നു കാലചക്രം തിരിഞ്ഞപ്പോൾ കോലമെമ്പാടും മാറിമറഞ്ഞപ്പോൾ പലരും പലർക്കും പാഴ്വസ്തുവായ് പലതും പോലതും കോലം കെട്ടുപോയ് പെരുമഴക്കാലത്തിൻ ദുരിതം പേറിയോൻ പെരുവെയിലിൻ പേരും പെരുമയും അറിഞ്ഞവൻ പരാതി പറയാതെ എന്നെ പുലർത്തിയോൻ പരാതികാട്ടാതെ പൊടിയിൽ കിടക്കുന്നു നാടിനൊപ്പം ഓടുവാൻ നാട്യങ്ങൾ കൂടുവാൻ നാട്യം പഠിച്ച ഞാൻ പലതും മറന്നുപോയ് ഇനിവരുന്നൊരു പെരുമഴക്കാലത്തെങ്കിലും ഒരുവേള ഞാൻ നിന്നെ ഓര്ത്തിരിക്കാം ഓർമ്മകൾ മനപൂർവം മറയ്ക്കുന്ന കാലമിത് ഓർമ്മകൾ വന്നെങ്കിൽ അതുമൊരു ഭാഗ്യം രചന :ജ്യോതിഷ്  പി ആർ

മറവിയുടെ രസതന്ത്രം

പറയാൻ ഞാനന്നുമറന്ന വാക്കുകൾ പതിയെ ഞാനിന്നുവെറുത്തു തുടങ്ങുന്നു പതിവായ് ഞാൻമൊഴിഞ്ഞ  വാക്കുകൾ പതിയെ പതിയെ ഞാൻ വിഴുങ്ങാൻ തുടങ്ങുന്നു മറവികൊണ്ടല്ല ഓര്മക്കുറവുകൊണ്ടല്ല ഓർമകളിൽ നിന്നെ മറച്ചുനിർത്തുവാൻ വൃഥാ വ്യർത്ഥമാണെന്നറിഞ്ഞുള്ള വിചിന്തനം ചിലതെല്ലാം ഓര്മകളിൽ  നിന്നും മറയ്ക്കണം പലതവണ മറന്നു വെന്നു ഉറപ്പാക്കണം വെറുക്കുവാനല്ല വെറുത്തുപോവാതിരിക്കുവാൻ വേറെയൊരുവഴിയുമില്ലെന്നറിയുമ്പോൾ പൊറുക്കുവാൻ വേണ്ടിയെങ്കിലും കുറുക്കുവഴികൾ തേടണം അറുത്തുമാറ്റുവാൻ  പിന്നെ മുറിച്ചെടുക്കുവാൻ ഉറച്ച മാനസം കുറിച്ച വാക്കുകൾ കുറിക്കുകൊള്ളുമെന്നറിഞ്ഞു കൊണ്ട് ഞാൻ കുറിച്ചിടുന്നിതാ ഈ കൊച്ചുവാക്കുകൾ ഉച്ചനേരത്തെ അത്യുച്ഛമാം വെയിൽ ഉച്ചിയിൽ പടർത്തുന്ന കൊടുംചൂടുപോലിതു പടർന്നുകയറട്ടെ നിന്റെ സിരകളിൽ പടയൊരുക്കുവാനല്ല പിന്നെ പടിയിറങ്ങുന്ന ഓർമകളിൽ പൊടിപിടിക്കാത്ത ചുവര്ചിത്രമായെങ്കിലും പാത്തുവെയ്ക്കാം ആരുമറിയാതെ എന്നേയ്ക്കും രചന :ജ്യോതിഷ് പി ആർ

ഭാര്യ

പതിവായി നമുക്ക് വേണ്ടി നാം പോലുമറിയാതെ  നിനവുകളിൽ നിറം വറ്റി  നമ്മുടെ കിനാവുകളിൽ  നിറം ചേർക്കാൻ നീരുവറ്റിക്കുന്ന ചിലരുണ്ട്  നമ്മുടെ രസമുകുളങ്ങളിൽ  വര്ണരാജി വിരിയിക്കാൻ  സ്വയം രസനാളങ്ങളെ മറക്കുന്ന  സ്വരം പോലും അപസ്വരമായ മാറ്റിയ  അടുക്കളയിലെ പാവം ഭാര്യമാർ  നമ്മുടെ സ്വപ്നങ്ങളിലെ നായികമാരുടെ  കിനാവുകളിലെ അപ്സരസുകളുടെ  ഗീതങ്ങളിലെ ശ്രുതിയുടെ  സ്വരമാധുരിയുടെ രാഗങ്ങളോ  പലപ്പോഴും അവളായിരിക്കില്ല കഷ്ടം  എങ്കിലും ഓർക്കുക  അവളുടെ നിറച്ചാർത്തും  യൗവനവും പിന്നെ മാദകത്വവും  മുരടനം  നിനക്ക് വേണ്ടി  ഹോമിച്ച പുണ്യാത്മാവാണവൾ  ഇന്നവൾക്കൊത്തിരി നിറം മങ്ങിയിരിക്കാം  അടുപ്പിന് പുകയിൽ കരിപിടിച്ചിരിക്കാം  എങ്കിലും അവളായിരിക്കണം  അവൾ മാത്രമായിരിക്കണം  നിന്റെ ജീവവായുവും  പ്രേമഭാജനവും പിന്നെ സ്വപ്‌നകാമുകിയും  ഒന്ന് നിന്റെ തലോടലേറ്റാൽ തളിർക്കുന്ന  വര്ണശബളമാം ജ്യോത്സനയാണവൾ  തളിർക്കട്ടെ കുളിര്കാറ്റിൽ  പ്രണയവല്ലര...

നിഗൂഢസത്യങ്ങൾ

സൗഹൃദം തണലാണ്  സുഹൃത്തുക്കൾ തണൽ മരങ്ങളും  എങ്കിലും വിഷവൃക്ഷങ്ങൾ  കണ്ടാൽ  പങ്കിലമാകാതെ ഒഴിഞ്ഞുമാറണം  ചിലരെ ചിലപ്പോൾ തിരിച്ചറിയാൻ  ചിലനേരം തിരിച്ചറിവിൻ പ്രായം മതിയാകാതെ വരും  തിരിച്ചറിവാണ് ദൈവം  തന്നെ തന്നെയും പിന്നെ  തൻ്റെ പോരായ്മകളും  തന്നെക്കാ ളറിയുന്ന മറ്റാരും  ഉലകത്തിലില്ലെന്ന സത്യം  പകല്പോലറിയുന്ന നേരം  നേരം വെളുത്തെന്നറിഞ്ഞാൽ  അറിവിന് നിറവിൽ കുളിക്കാം  പകലും മദ്ധ്യാഹ്നവും പിന്നെ രാത്രിയും  സൂര്യനും ചന്ദ്രനും പിന്നയേ ഉലകവും  തന്റെയുള്ളിൽ തന്നെയെന്നറിഞ്ഞാൽ  അറിയേണ്ടതെല്ലാം അറിഞ്ഞെന്നു പറയാം  എങ്കിലും ഒട്ടുമറിയാത്തതായി  അറിവുകെട്ടവനെപോൽ അലയുന്ന  അറിവിൻ നിറകുടങ്ങൾ  തുളുമ്പാതെ ചുറ്റിലും നിൽപ്പൂ  നമിക്കുന്നു ഗുരുജനങ്ങളെ പ്രവാചകരെ  നമ്രശീര്ഷനായ് ഇനിയെന്നുമെന്നും  രചന :ജ്യോതിഷ് പി ആർ 

റോഡുപണിക്കാർ

പൊരിഞ്ഞു കത്തുമാ വെയിലിൽ മൊരിഞ്ഞുപോയൊരു തൊലിപ്പുറത്തായാൾ വിരിഞ്ഞു വീണൊരാ വിയർപ്പുതുള്ളിയെ വടിച്ചു മാറ്റി പിടയ്ക്കുന്ന കൈകളാൽ കത്തുന്ന വെയിലിൻറ്റെ കുത്തുന്ന ചൂടിലും കുറ്റം മൊഴിയാതെ മിഴിതുടയ്ക്കുന്നവർ ഒരു നാഴിയരിയുടെ കഞ്ഞിക്കു വേണ്ടിയായ് പെരുവഴിയിലെന്നും പണിയെടുക്കുന്നവർ പരാതിയല്ലവർക്ക് നേരമില്ലൊന്നിനും പരാതിപറയുവാൻ പോലും  നേരമില്ലാത്തവർ പഠിച്ചതാകെ കുടുംബം പുലർത്തുവാൻ വിധിച്ചതോ നിരത്തിൽ നിറം ചേർക്കുവാൻ പുകയുന്ന ടാറിന്റെ പുക ശ്വസിച്ചവർ പുകമയമായ് മാറുന്നു വരും പുകിലറിയാതെ റോഡിന്റെ പൊട്ടലും പൊളി യുമടക്കുവോർ വീടിന്റെ വിശപ്പടക്കുവാൻ പാടുപെടുന്നവർ ഓടുന്ന ആഡംബര കാറുകളിൽ ഇരുന്നുറങ്ങി ചടുലമായ് കുതിക്കുന്ന നേരത്തൊരുനിമിഷമെങ്കിലും ഓർക്കുക ഓർമ്മയിൽ നിറച്ചുനിർത്തുക ഒരുനേരമന്നത്തിനായ്  പുകയിൽ കുളിക്കുമീ നിരത്തു നന്നാക്കും റോഡു പണിക്കാരെ കറുത്ത ടാറിന്റെ കറുപ്പിനെ പ്രണയിച്ചോർ കറുത്ത പുകയേ പ്രാണവായുവായ് പുല്കിയോർ അവരുടെ ചോരയ്ക്കും വറ്റിയ നീരിനും നടപ്പാതയെക്കാൾ നിറച്ചാർത്തു കാണും  രചന :ജ്യോതിഷ്  പി ആർ

നറുനിലാവെ നിനക്കായ്

വിട പറഞ്ഞകലുന്നു പലരും  വീഥികൾ മാറുന്നതാവാം  വിധിയുടെ വേദാന്തമാവാം  പുതിയ നിധികൾ തേടുന്നതാവാം  എങ്കിലും ചെറുനൊമ്പരമായ് അമ്പരപ്പായ്  ചിന്തകൾ പെരു ക്കുവതെന്തെ  ?   ബന്ധുവായിരുന്നില്ലൊരിക്കലും  പക്ഷെ  ബന്ധനങ്ങളായ്യ് മാറുന്ന ചിലതുണ്ട്  മുജ്ജന്മ ബന്ധങ്ങളാവാം ചിലപ്പോൾ  പുതിയ പാതകൾ തേടി വഴിമാറുമ്പോൾ  പതിയെ യാത്രാമൊഴി പറഞ്ഞകലുമ്പോൾ  ഓർമകളിൽ തെളിയുന്നു ചില നിമിഷങ്ങൾ  ഒരായിരം പ്രഭാപൂരമായ് ഇനിയെന്നും  നന്മ നേരുന്നു നറുനിലാവെ  ഒരായിരം നന്മകൾ പുലരട്ടെയെന്നും  തുമ്പപ്പൂവിൻ നറുവെണ്മയുമായ്  തുടിച്ചുനിൽക്കട്ടെ നീയെന്നും എവിടെയും  ഓര്മയുള്ള നാൾവരെയും  ഓർമകളിൽ നിറയട്ടെയെന്നും  സഹോദരിയായ് സുഹൃത്തായ്  വഴികാട്ടിയായ് പിന്നെയും പിന്നെയും \ നിലവിളക്കായ്  ജ്വലിക്കട്ടെ നീയെന്നും  നീലാംബരിയായ് നിറയട്ടെയെന്നും  നിനവുകളിൽ നന്മയായ്  കിനാവുകളിൽ കനവായ്  കനിവായ് മാറട്ടെയെന്നും  രചന :ജ്യോതിഷ് പി ആർ 

യൗവ്വനം

യൗവ്വനം ഒരു തീച്ചൂളയാണ്  വികാരവിക്ഷോഭങ്ങൾ വിറകുകളായ്  ജ്വലിച്ചു കത്തുന്ന  പടർന്നു പാളുന്ന  പന്തം പോൽ ജ്വലിക്കുന്ന  പന്തികെട്ട അന്തമില്ലാത്ത കാലം  ചിലർ വികാരങ്ങളിൽ  വിചാരമില്ലാതെ വിറകുപോൽ  വെന്തെരിഞ്ഞു വെണ്ണീരായി മാറും  മറ്റുചിലർ ജ്വലിച്ചുയരുന്ന അഗ്നിയായ്  പ്രോജ്വലിച്ചു് ഉലകമാകെ വെളിച്ചമായ് മാറും  ജ്വലിക്കുക തനിക്കായ്‌ മാത്രമല്ല  വെളിച്ചമായ് മറ്റുള്ളവർക്കും  തെളിച്ചമാകട്ടെ യൗവ്വനം  തനിക്കും മറ്റുള്ളവർക്കും  രചന :ജ്യോതിഷ്  പി ആർ 

നഷ്ടസ്വപ്നങ്ങൾ

മറക്കില്ല ഞാൻ നിന്നെ പ്രണയിനിയൊരുനാളും മരണത്തിൽ പോലും മറക്കില്ല ഞാൻ ഒരിക്കലും വാടാത്ത നറുപുഷ്പമായ് നീ നിറയട്ടെയെന്നിൽ നിറവോടെയെന്നും വിധിക്കാതെപോയൊരാ പ്രണയസ്വപ്നങ്ങളെ നിധിയായ്  കരുതി കാത്തിരിക്കാം ഒരുമിച്ചു നാം നെയ്ത സ്വപ്നനങ്ങോള്ക്കെയും സ്വരുക്കൂട്ടി നാം കാത്തിരുന്നെങ്കിലും വിരുന്നുകാണാൻ വന്ന വിരുതനെപോലെ കാലം വിരുദ്ധമായ് തീർത്തെല്ലാം  പകല്കിനാവായ് ഇടനെഞ്ചു പൊട്ടി നീയന്നു മൊഴിഞ്ഞവാക്കുകൾ ഇടവിടാതെന്നും മനസ്സിലുണ്ട് വെറുത്തതില്ല നീയെന്നെയും പിന്നെ ഞാൻ നിന്നെയും പൊരുത്തങ്ങളത്രയും പെരുത്തതായിരുന്നല്ലോ പൂക്കാതെ പോയോരാ പൊൻവസന്തത്തെ പൂനിലാവായ് മനസ്സിൽ സൂക്ഷിക്കാം അവസാനശ്വാസവും ഉച്ച്വസിക്കും വരെ അകതാരിലവ കെടാവിളക്കായ് ജ്വലിച്ചിടട്ടെ രചന :ജ്യോതിഷ് .പി .ആർ

ജ്യോതി ചിന്തകൾ

ഇഷ്ടപ്പെടാൻ മാത്രമല്ല വെറുക്കാനും മറക്കാനും പഠിക്കുക ...അപ്പോഴേ ജീവിതം പൂർണമാകൂ ...സദ്യയിൽ മധുരിക്കുന്ന പായസം പോലെ കയ്കുന്ന പാവക്ക കൊണ്ടാട്ടവും കാണും ...രണ്ടും ആസ്വദിക്കാൻ അറിഞ്ഞാലേ അറിയുന്നവനെ സദ്യ ആസ്വദിക്കാൻ കഴിയൂ ...മാത്രമല്ല കഴിച്ചു കഴിഞ്ഞാൽ സ്വന്തമായിരുന്ന ഇലയുടെ സ്ഥാനം പോലും ചവറുകുട്ടയിലാണ് ...ജീവിതവും ജോലിയും എല്ലാം ഒരു സദ്യ മാത്രമാണ് ..പാചകക്കാരൻ തീരുമാനിക്കുന്ന വിഭവങ്ങളുള്ള സദ്യ   .ചിലരെല്ലാം ചിതലുകൾ പോലെയാണ് ...മൂല്യമേറിയ പുസ്തകത്താളുപോലും ഉളുപ്പ് ലവലേശമില്ലാതെ തിന്ന് തീർക്കും ...ചിതലിനെന്തു പുണ്യഗ്രൻഥം ...മനുഷ്യരിൽ ചില ചിതലുകളുണ്ട് ബന്ധങ്ങളുടെ മൂല്യമറിയാതെ ബന്ധങ്ങളെ ചിതലരിക്കാൻ വിടുന്ന ചില നെറികെട്ട ചിതലുകൾ ...കീടനാശിനി തളിച്ചായാലും ആ വിഷ കീടങ്ങളെ മാറ്റിനിർത്തണം   നമ്മെ സ്നേഹിക്കുന്നവരുടെ വിലമതിക്കുന്നവരുടെ ഹൃദയത്തിലാണ് നമുക്കേറ്റവും സൗന്ദര്യമുണ്ടാവുക ...അവരുടെ മനസിലാണ് നാം ഒരിക്കലും വാടാത്ത നിറ വസന്തമായ് പൂത്തുലയുന്നത് ..അവരുടെ നിശബ്ദ പ്രാര്ഥനകളാവാം ചിലപ്പോൾ ഒരു രക്ഷാ കവചമായി പടച്ചട്ട പോലെ നമ്മെ കാത്തു രക്ഷിക്കുന്നത് ...നാം പോലും അറിയാതെ നമുക്...

അവൾ

അവളെന്നും എനിക്കൊരു നൊമ്പരമായിരുന്നു  എന്റെ ഇട നെഞ്ചിലെ മായാത്ത മുറിപ്പാടു  എന്നും ചോര പൊടിയുന്ന ചുകന്ന മുറിവ്  എന്നും എനിക്കവൾ വേദന തന്നുകൊണ്ടേയിരുന്നു  ഒന്നും പറയാതെ നോവിച്ചു കൊണ്ടേയിരുന്നു  എങ്കിലും ഒന്ന്‌ കാലിടറുമ്പോൾ  എന്റെ കണ്ണ് നിറയുമ്പോൾ  എന്നിലെ എന്നെ തങ്ങിനിർത്തിയവൾ  വീഴാതെ മണ്ണിൽ പുകയാതെ  അതെ അവളെന്റെ ആരൊക്കെയോ ആയിരുന്നു  പ്രണയിനിയാണോ അറിയില്ല  സഹോദരിയണോ അതുമറിയില്ല  ചിലപ്പോൾ കൂട്ടുകാരിയായ്  ചില നേരം സഹോദരിയായ്  പിന്നെയും ചില നേരം  നിശബ്ദ പ്രണയിനിയായ്  അവളെന്നെ താങ്ങി നിർത്തി  വിട പറഞ്ഞു ഞാൻ പലവട്ടം  വെറുക്കും വരെ പഴി പറഞ്ഞു  എങ്കിലും മറക്കാൻ കഴിയാതെ  ഒരിക്കലും വെറുക്കാൻ കഴിയാതെ  അവളിലേക്ക് ഞാൻ ഓടിയടുത്തു വീണ്ടും  അവളൊരു പാവം മാലാഖയായിരുന്നു  മനസു നിറയെ നന്മ നിറഞ്ഞവൾ  മനസ്സിലാക്കാൻ കഴിയാത്ത മേന്മയുള്ളവൾ  മാപ്പു തരൂ മനസ്വിനി ഇതെല്ലാം  എനിക്ക് നിന്നോടുള്ള  സ്നേഹക്കൂടുതൽ കൊണ്ടുമാത്രം  രചന :ജ്യോതിഷ് പി ആർ 

ഒരു ചുംബനപ്പൂ

പൂജയല്ലേ കുറച്ചു പൂക്കൾ വാങ്ങിക്കാമെന്നു കരുതി തൊട്ടപ്പുറത്തുള്ള flower ഷോപ്പിലേക്ക് മോനെയും കൂട്ടി ഒന്ന് പോയതാണ് ...കട കാണുന്നില്ല ..പിന്നെ തിരച്ചിലായി ...അപ്പോഴാണ് കടും നീല ഷർട്ടും സ്കൈബ്ലൂ ജീൻസും ധരിച്ച ഒരു തളിർവെറ്റില പോലെത്തെ ഒരു പെണ്മണി ithar ഏക് ഫൂൽ ഷോപ് ത്താ എന്നും പറഞ്ഞു എനിക്ക് നേരെ വന്നത് ഞാനും അതാ തിരയുന്നത് എന്ന് ഹിന്ദിയിൽ  ഞാനും തട്ടിവിട്ടു ...സൗന്ദര്യം ഒരനുഗ്രഹമാണ് ...അവളുടെ തങ്കം തോൽക്കുന്ന നിറവും തുടിപ്പും അവര്ണനീയം തന്നെ ...അച്ഛനെക്കാൾ വലിയ കോഴിയാണ് മോനേന്നു അവൻ തെളിയിച്ചു ..ഹായ് ക്യൂട്ട് ബേബി എന്നും പറഞ്ഞൂ .അവൾ കൈ നീട്ടിയതും മോൻ ഒരു പരിചയക്കുറവുമില്ലാതെ അവളുടെ കയില്ലേക്ക് ചാടി ...ചെറിയൊരു കുശുമ്പ് വന്നോ എന്നൊരു സംശയം ..ദാ ഷോപ് എന്നും പറഞ്ഞവൾ മോനുമായി ഷോപ്പിലേക്കും ഞാൻ ആ മായിക വലയത്തിൽ പെട്ട് അവളുടെ പുറകെയും വച്ച് പിടിച്ചു ...അവളുടെ തോളിലിരുന്ന് മോൻ എന്നെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നതായി എനിക്ക് തോന്നി ...അവളെ പതിയെ പരിചയപ്പെട്ടു ...പാതി മലയാളിയാണ് ...നന്നായി മലയാളം പറയും അച്ഛൻ പഞ്ചാബി ...ഇവിടെ ബിസിനസ് ആണ് ...നവരാത്രി പൂജക്ക് പൂക്കൾ മേടിക്കാൻ വന്നതാണ് ...ഷ...

അകക്കണ്ണു തുറക്കുമ്പോൾ

അകക്കണ്ണു  തുറക്കുന്നു അകതാരിൽ നിറയുന്നു അറിവിന്റെ മായാപ്രപഞ്ചം കണ്ടതിന് പൊരുളും കേട്ടതിന് നിറവും കണ്ടതൊകേട്ടതോ  ഒന്നുമല്ലെന്നറിയുന്നു പുഴുവാണു  നാം വെറും മൃഗമാണ് നാം മനുഷ്യനായ് ജന്മമെടുത്ത കൃമികീടങ്ങൾ നാം മനനം ചെയ്‌തു മാനവാനായ് തീരാൻ മനസുലഭിച്ചൊരു ജന്മങ്ങൾ നാം മത ഭയമല്ല മദ ഭയം വേണ്ടവർ മാത്സര്യമല്ല ഔൽസുക്യം വേണ്ടവർ നാം പെരുമയെ തേടി നടന്നു തളരാതെ ഒരുമക്കായ് പ്രാണൻ കൊടുക്കെണ്ടവർ നാം വഴി വിട്ട ചിന്തയും വാവിട്ട മൊഴികളും പഴികളായ് മാറാതെ നോക്കേണ്ടവർ നാം അരുതാത്ത പാതകളിൽ ഒരുനാളും പോകാതെ അരുമകളായ് മാറേണ്ട ജീവനാളങ്ങൾ നാം ജ്വലിക്കേണ്ടവർ നാം ജ്യോതിസായ്‌ ജയിക്കേണ്ടവർ നാം വിജയി യായ് അറിയാൻ ശ്രമിച്ചിടാം അഹന്തയെ ത്യജിച്ചിടാം അറിവിന്റെ നിറവായ് നിറദീപമായ് തെളിയട്ടെ പടരട്ടെ എന്നുമെന്നും രചന :ജ്യോതിഷ് പി ആർ 

തിരിച്ചറിവുകൾ

അന്ന് പാടവരമ്പത്തിരുന്നു ഞാൻ പണ്ടുകണ്ടിരുന്ന പകൽക്കിനാവുകളിൽ  പടുകൂറ്റൻ നഗരങ്ങളായിരുന്നു  നിറം ചാർത്തിയ പകൽച്ചിത്രങ്ങൾ  വരമ്പിലെ മാളത്തിലൊളിച്ചൊരാ മാക്രിയും  പറമ്പിലെ ചീവിടിൻ കരച്ചിലും  ശബ്ദവീചികളാൽ എന്നെ മാടിവിളിച്ചെങ്കിലും  പുച്ഛമായിരുന്നെനിക്ക് എന്നുമവയോട്  പുരോഗമിക്കാത്ത പഴഞ്ചൻ ജീവികൾ  തെളിഞ്ഞ വെള്ളമൊഴുകുന്ന തോട്ടിലും  കുളിര്മയേറിയ കിണറിൻ തെളിനീരിലും  വിലകൽപിച്ചതില്ല ഞാനൊരുനാളും  നിറപ്പകിട്ടാർന്ന പ്ലാസ്റ്റിക് കുപ്പിയിൽ  നിറച്ചുവച്ചൊരാ കളർ വെള്ളത്തിനായ്  കൊതിച്ചിരുന്നു ഞാൻ പുത്തൻ പരിഷ്കാരി  ഇന്ന്  നഗരത്തിന്റെയീ തിരക്കിട്ടയോട്ടത്തിൽ  തളർന്നു വീണൊന്നു മയങ്ങാൻ ശ്രമിക്കുമ്പോൾ  പാതിമയക്കത്തിൽ പതിയെ വരുന്നൊരാ  കിനാവുകളിൽ  നിറയുന്നതെൻ ഗ്രാമഭംഗി  വാഹനങ്ങളുടെ അലറിപ്പാച്ചിലുകളിൽ  അസഹ്യമാം  ശബ്ദവീചികളിൽ  കൊതിയോടെ തിരയുന്നു ഞാനിന്നും  ആ പഴയ ചീവിടിൻ സംഗീതത്തെ  കുപ്പിവെള്ളത്തിൻ ധാരാളിച്ചകളിൽ  ഒരിറ്റു തെളിനീരിനാ...

അന്നൊരു തട്ടുകടയിൽ

ചുട്ടെടുത്തോരാ പെരുത്ത ദോശയിൽ പൊരിച്ചെടുത്തോരാ മുട്ടചേർത്തപ്പോൾ  നുരഞ്ഞുപൊന്തിയ രസമുകുളങ്ങളിൽ  രസം പിടിച്ചിരുന്നങ്ങുല്ലസിച്ചപ്പോൾ  തൊട്ടടുത്തയാ പൊളിഞ്ഞ കോലായിൽ  വെട്ടിയിട്ടപോലൊരു പ്രാന്തൻ ?? നുണഞ്ഞുനോക്കുന്നീ കൊതിയോടെന്നെയും  പിച്ചതെണ്ടുന്നവൻ തെരുവിലെ പ്രാന്തൻ  പിഴച്ചുപോയവന്റെ നോട്ടത്തിൽ  കഴിച്ചതെല്ലാം കുഴഞ്ഞുപോയപ്പോൾ  ഒഴിഞ്ഞൊട്ടിയ വയറുനോക്കിയിട്ടവൻ  പിച്ചതെണ്ടി ഒരു ഒരുളക്കായ് പാവം  നിറഞ്ഞു പൊങ്ങിയ ചായക്കോപ്പിലേക്ക്  മുറിഞ്ഞുവീണെന്റെ രണ്ടു തുള്ളികൾ  പുളിരസം നാക്കിലരുചിയായപ്പോൾ  അറിഞ്ഞുഞാനറിയാതെ കരഞ്ഞുപോയെന്ന്  ശിഷ്‌ടാനല്ലെങ്കിലും തെല്ലലിഞ്ഞുപോയ്  കഷ്ടമാമവന്റെ യവസ്ഥ കണ്ടു ഞാൻ  മനസ്സറിഞ്ഞവനൊരു പൊതി വാങ്ങി  ദാനമായി നൽകി മാറി നിന്ന് ഞാൻ  ആർത്തിയോടവൻ തിന്നുതീർക്കുമ്പോൾ  മൂർത്തമാം നന്ദികണ്ടുഞാനാ നയനങ്ങളിൽ  പറഞ്ഞതില്ലവനൊരു നന്ദി വാക്കുപോലുമേ  അറിഞ്ഞുഞാനെങ്കിലും നന്ദിയാ വദനഭംഗിയിൽ  കൃതാര്ഥനായ് പണമടച്ചുമടങ്ങവേ  നിറഞ്ഞിരുന്നെൻ മനവും ...

യൂദാസുമാർക്കൊരു താക്കീത്‌

യൂദാസ് നീ വെറുമൊരു നിമിത്തമായിരുന്നു കാലത്തിന്റെ കുത്തൊഴുക്കിലെ വെറുമൊരു  പുഴുത്ത കൃമി  മഹാനായ ധർമപുരുഷനെതിരായ്  അധർമം രചിച്ച ചതിയിലെ വിരേചനപുഴു  ചതിയുടെ വഞ്ചനയുടെ കറുത്ത ചുഴി  നീ എന്നും ആവർത്തിക്കുന്ന കഥയാണ്  അന്നത് വെറും മുപ്പത് വെള്ളികാശിനെങ്കിൽ  ഇന്നൊരുവേള മദ്യമോ മദിരാക്ഷിയോ ആകാം  ചിലപ്പോൾ വെറുമൊരു നേരത്തെ സുരക്ഷയ്ക്കാവാം  എങ്കിലും ചതിയന്നുമിന്നും ചതി തന്നെ  നിശ്ചയം യൂദാസ് നീയന്നു പുരുഷനെങ്കിൽ ഇന്ന് നീയൊരുവേള സ്ത്രീയായ് പുനർജനിച്ചേക്കാം പക്ഷെ നീ മറന്നു പോയ് കാലം മാറി കാലത്തിന്റെ നിയമങ്ങൾ ദൈവം ഭേദഗതി ചെയ്തു അന്ന് നിനക്ക് ശിക്ഷ നിശബ്ദമെങ്കിൽ ഇന്ന് ഇതാ ഈ നിമിഷം തന്നെയാണ് ചതിക്കാൻ നീ തുടങ്ങുന്ന വേളയിൽ ചതി ഏശാതെ ധർമപുരുഷന്മാർ കുതറിമാറും പിന്നെ നീ വിരിച്ച വലയിൽ നീ തന്നെ  കുടുങ്ങിപിടഞ്ഞാകും ചതി ചെയ്‌ത നിൻറെ ചെയ്തികൾക്കന്തവും ഓർക്കുക ചതിയന്റെ നാശം നിശിതമാവും ആർ ക്കുമൂഹിക്കാൻ കഴിയാത്തയത്രയും രചന :ജ്യോതിഷ് പി ആർ

ഒരു നന്ദിവാക്ക്

നിന്നിൽ തുടങ്ങി ഞാനെന്റെ യാത്ര നിന്നിൽ തുടരട്ടെ എന്റെയാത്ര  നീ തന്നെയായിരുന്നെന്റെ യാത്ര  ഞാൻ പോലുമറിയാത്ത മൂകയാത്ര  ഒരു വേള മങ്ങിയെൻ ചിരാതിൽ  എണ്ണയായ് പടർന്നു നീ ജീവസ്സായ്  പ്രോത്സാഹനത്തിന്റെ ഉത്സാഹമായ്  ആരെന്നറിയാതെ കൂട്ടായി നീ  നിൻ വാക്ക് പൊൻവാക്കായി മാറിയപ്പോൾ  ഊക്കേറിയെൻ ചെറു തൂലികക്ക്  ഉണർവാണ് നീയെൻ കൂട്ടുകാരി  ഉയിരായി മാറി നീ ക്ഷണഭംഗുരം  നന്ദിയുണ്ടേൻ പ്രിയ കൂട്ടുകാരി  നാന്ദി കുറിച്ചു നീയെൻ അശ്വമേധത്തിനായ്  വിശ്വം ജയിച്ചു ഞാൻ വരുന്ന നാളിൽ  വിശുദ്ധയായ് കാണണം എന്റെ കൂടെ  രചന :ജ്യോതിഷ്  പി ആർ 

ആത്മഗതം ആത്മരോദനം

പുഴയെ പഴിപറഞ്ഞിന്നലെ ഞാൻ മഴയെ പഴിപറഞ്ഞുപലവട്ടം  വെയിലങ്ങധികരിക്കുമ്പോൾ  വെയിലിനെ പ്രാകുവാൻ  പഠിച്ചുപോയ് ഞാൻ  പക്ഷെ പുഴയെ പിഴപ്പിച്ചതാര് ? മഴയെ കുഴപ്പിച്ചതാര് ? പിന്നെ വെയിലിനെ വെളുപ്പിച്ചതാര് ? കാരണഭൂതനാം ഞാൻ നിശബ്ധനായ്  കണ്ണുചിമ്മി സ്വയമിരുട്ടാക്കി  ആരറിയാൻ ആരുപറയാൻ  പറയുന്നവന്റെ നാവറുക്കാൻ  വിറപൂണ്ട വെളിച്ചപ്പാടുകളുണ്ടിവിടെ സത്യം  വായ്ത്തലയുള്ള വൻ കോടാലികൾ വെട്ടിമുറിച്ചുമാറ്റി വനങ്ങളെ കൊടൂരമായ് പൊട്ടിച്ചു പൊടിച്ചു മാറുപിളർന്നു കോട്ടയായുള്ള വൻ പാറകളെ കുന്നിടിച്ചു മലതുരന്നു ഫ്ലാറ്റുകൾ പണിതു കൂട്ടിനായ് പണിതു വലിയ മാളുകൾ ഡാമുകൾ കെട്ടിയടച്ചു നീരൊഴുക്കിനെ ഡംമ്പോടെ വീമ്പു പറഞ്ഞട്ടഹസിച്ചു  നാം നദികൾ വറ്റാൻ തുടങ്ങിയപ്പോൾ നിദ്രനടിച്ചുനാമുറങ്ങി പരനിന്ദയയോടെ ക്രഷറുകൾ കൂട്ടമായ് പെരുകിയപ്പോൾ കേട്ടില്ല നാം ഭൂമിയുടെ നെഞ്ചലിയിക്കുന്ന രോദനം കുഴല്കിണറുകളൂറ്റിയെടുത്തു തന്നത് ഭൂമിയാം  മാതാവിൻ മുലപ്പാലായിരുന്നില്ല പിന്നെ ചുമന്ന ചെഞ്ചോരയായിരുന്നു സത്യം വഴിപിഴച്ചവർ കുലംമുടിച്ചവർ പഴിപറയുവാൻ പോലും മാനമില്ലാത്തവർ മാ...

ഓർമകളിലെ നിനക്കായ്

വഴുതി മാറുമീ ഓർമകളിൽ പഴുതടച്ചു നീ കയറുമ്പോൾ തൊഴുതുനിൽക്കുവാൻ പോലും തെല്ലലസനാകുന്നു ഞാൻ വരില്ലയിനിയൊരു വസന്തമറിയാം തളിരിടില്ലൊരു പൂക്കാലമതുമറിയാം എളിയനായ് പിന്നെ ഇളിഭ്യനായ് കളി തമാശകൾ പറയുമ്പോഴും ഉള്ളിലെരിയുന്ന പ്രണയാഗ്നി കെടുത്തുവാൻ വെള്ളം ചേർക്കുവാൻ വൃഥാ ശ്രമിക്കുന്നു ഞാൻ ഉള്ളിലുണ്ടു നിൻ തെളിഞ്ഞ പുഞ്ചിരി കള്ളമല്ലത് കളിവാക്കുമല്ലത് ഉള്ളം നിറയുന്ന നഗ്നസത്യം അരുതെന്നു നീ പറഞ്ഞുവെങ്കിലും അരുമയായ് മാറിനാമിരുവരും ഒരുമയോടെ തുഴഞ്ഞു നാമെപ്പോഴും പെരുമയോടെ പ്രണയിച്ചു നാം സത്യം അറിയുന്നു ഞാൻ നിൻറെ നിശബ്ദ വേദന വെറുതെ മോഹിച്ചൊരു  വ്യർത്ഥ മോഹങ്ങൾ വെറുക്കാതിരിക്കാം ഇനിയുള്ളകാലം മറക്കാതിരികാം ആ സുവർണ്ണകാലം രചന :ജ്യോതിഷ് പി ആർ

മുക്കുവൻമാരെന്ന ദൈവദൂതന്മാർക്ക്

ഇന്നലെ പെയ്ത മഴയിൽ അയാളുടെ കുടിലിൽ അടുപ്പിന്റെ നെരിപ്പോട് പുകഞ്ഞില്ല നനവുകൊണ്ടല്ല അടുപ്പിൽപുകയുവാൻ അടുപ്പത്തുവയ്ക്കുവാൻ കലവറ ശൂന്യമായിരുന്നു മുക്കുവനായ് പിറന്നാൽ കടലിന്റെ നെഞ്ചിടിപ്പിൽ ചിലപ്പോൾ വയറിന്റെ മിടിപ്പുകൾ മറക്കേണ്ടിവരും വിശന്നു കരയുന്ന പൈതലിന് മുഖത്തുനോക്കി ആശയറ്റു നിൽക്കുന്ന വേളയിൽ അശനിപാതം പോലെ കേട്ടൊരുവാർത്ത പ്രളയം പടരുന്നു പട്ടണത്തിൽ അലറിക്കരയുന്ന ആയിരങ്ങളുടെ നിലവിളികളിൽ അലിഞ്ഞുപോയൊരു മനവുമായഅയാൾ ഇനിയും ഓട്ടവീഴാത്ത പഴയവള്ളവുമായ്  ചുണയോടെ തുഴഞ്ഞുപോയ് പ്രളയത്തിലേക്ക് മുങ്ങിവീഴുന്ന പട്ടണത്തിൻ മക്കളെ താങ്ങി തുഴകാട്ടി തോണിയിൽ കയറ്റുമ്പോൾ പട്ടിണിയുടെ പരവേശം മറന്നുപോയയാൾ അപ്പോളയാളുടെ കൈകളിലെ മീനിന്റെ നാറ്റവും അയാളുടെ വിയർപ്പിന്റെ കടലിന്റെമണവും ആരും പരാതി പറഞ്ഞില്ല ആരുമറിഞ്ഞില്ല കാരണം ജീവനാണല്ലൊ ഏറ്റവും വലിയ സ്വത്ത് അപ്പോൾ ജീവന്റെ മണമായിരുന്നയാൾക്ക്  അയാൾ മുക്കുവൻ മീനിന്റെ മണമുള്ളവൻ പക്ഷെ ഹൃദയത്തിൽ നറുമണമുള്ളവൻ ആയിരം പാതിരാമുല്ലയ്‌യുടെ സുഗന്ധമുള്ളവൻ സോദരാ മറന്നതിൽ നിന്നെ അറിയാതേ പോയതിൽ ഖേദമുണ്ടതിൽ മാപ്പുതരൂ നീയാണ് ദൈവദൂതൻ നീയാണു മാലാഖ...

ഒരു ഓർമ്മക്കുറിപ്പ്

അന്തരാത്മാവിലെ കോണിലേതോ ചിന്തയായ് പടരുന്നു ഭൂതകാലം  സ്നേഹമായ് തളിരിട്ട കുഞ്ഞു തെന്നൽ  പ്രേമമായ് മാറിയ സുവർണകാലം  പിടയുന്ന ഓര്മയായ് നെടുവീർപ്പുമായ്  തടയുന്നു മറവിയിൽ ഓര്മകളായ് മറവികൊണ്ടെത്ര ഞാന് മൂടിയാലും മറയ്ക്കുവാനാവില്ല നിന്നോമൽമുഖം മഴയത്തു നനയുമ്പോൾ ഓർമ വരും മഴവില്ലുപോലുള്ളയാ പ്രണയകാലം കുയിലിന്റെ പാട്ടും  മയിലിന്റെ നാട്യവും  ഉയിരിനെ ത്രസിപ്പിച്ച വസന്തകാലം പുഞ്ചിരിയാർന്ന നിൻ പൊന്നുടലിന്നും പഞ്ചാരമണൽ പോൽ തെളിയുന്നുമനതാരിൽ  വിടചൊല്ലിയന്നു നാം അകന്ന രാവിൽ വിധിയെപഴിച്ചു നാം വഴിയകന്നു എങ്കിലുമിന്നെൻറെ രാവുകളിൽ ചെങ്കതിരായ് ഉദിക്കുന്നു നീയെന്നും നെറ്റിയിലന്നു നീ  ചാർത്തിയ ചന്ദനം മാറ്റായി നിൽക്കുന്നു മായാതെ മറയാതെ പാ തിയുറക്കത്തിൻ പകൽക്കിനാവിൽ പതിവായ് നീയെത്തുന്നു പകൽ കിനാവായ് വിധിക്കാത്ത സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ വിധിയറിയാതെ നാം ശീലിച്ചുപോയ് ജീവിത യാത്രയിൽ പതറി നിൽക്കുമ്പോൾ ജീവനിൽ നിറവായ് നിന്നോർമ്മകൾ കൂടെവരും കൂട്ടിനായ് കൂടെ യില്ലെങ്കിലും  കൂട്ടുകാരീ കൂട്ടാ യിക്കാണും  ഞാൻ അന്തരാത്മാവിലെന്നും രചന :ജ്യോതിഷ് പ...

ദൈവ കൃപയാൽ വീണ്ടുമൊരു വിവാഹ വാർഷികം വന്നണയുമ്പോൾ ദൈവത്തിൻ വരദാനമായ എന്റെ പാതി ജീവന്

നല്ല പാതിയാണുനീയോമലേ നല്ല പതിയല്ല ഞാനെങ്കിലും അല്ലലില്ലാതെ നല്ലതായ് തീർത്തു നീയെന്നെൻ ജീവിതം ഭള്ളു വാക്കുഞാൻ  ചൊല്ലുമ്പോൾ എള്ളുപോലും ക്ഷോഭിച്ചതില്ല നീ നുള്ളി നോവിക്കുന്ന വാക്കുകൾ തള്ളി ഞാൻ ക്ഷോഭിച്ചമരുമ്പോൾ  ഉള്ളിൽ നീ കരയുകയാവണം എങ്കിലും എന്റെ നെഞ്ചിലെ മൺചിരാതിൽ തെളിയുന്ന ദീപ്തമാം ദീപശിഖയിലെ ദീപ്തിയാണുനീ യെന്നുമെന്നും എന്റെയുള്ളിലെ ജീവന്റെ സ്പന്ദനങ്ങളാണു നീ  എന്റെ ഹൃത്തിലെ സ്വരങ്ങളിൽ  നിറച്ചാർത്തു നീയെന്നുമെന്നോമനെ  വര്ണപ്പകിട്ടുമായ് വന്നുചേർന്നുനീയെന്നിൽ  സുവർണമാക്കിയെൻ ജീവിതം  കടമല്ല കടപ്പാടുമല്ലെന്റെ പുണ്യം നീ  കൂടെയുള്ള നാൾ മുതൽ  കൂട്ടുകാരിയായ് മാറി നീ  ജീവിത ചൂടേറ്റു ഞാൻ വാടിത്തളരുമ്പോൾ  ജീവാമൃതമായ്‌ നീയെനിക്കേകി പുതുജീവനും  ജീവന്റെ ജീവനായ് പ്രണയിക്കുന്നൂ ഞാൻ  മുജ്ജന്മപുണ്യമാമെൻ പാതിജീവനെ  നന്മ നിറഞ്ഞ നിനക്കെന്നും  മേന്മയേകട്ടെ ഈശ്വരൻ  രചന :ജ്യോതിഷ് പി ആർ 

മാന്യൻ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് വീട്ടിലേക്ക് കടത്തുന്ന മാന്യന്മാരുടെ കാലമാണല്ലോ ..പിച്ച ചട്ടിയിൽ കയ്യിട്ടു  വാരുക എന്നൊരു ചൊല്ല് മലയാളത്തിൽ പണ്ടേ ഉള്ളത് പണ്ടുള്ളവരുടെ ദീർഘ വീക്ഷണം കൊണ്ടാവണം ...അപ്പോൾ അത്തരമൊരു മാന്യനെ കുറിച്ച് തന്നാവട്ടെ ഇന്നത്തെ എഴുത്തും .                 പതിവില്ലാതെ പ്രഭാതത്തിൽ  തന്നെ  ഉണർന്നു ...കാരണമുണ്ട്  കഴിഞ്ഞമാസത്തെ യോഗ റിവ്യൂ ക്ലാസ്സിൽ കുറെ ഉപദേശം ഫ്രീ ആയി കിട്ടിയിരുന്നു ..പുലർച്ചെ ഉണരണമെന്നും മറ്റുപലതും ...എന്തോ ഇന്നാണ് നേരത്തെ എണീറ്റു പ്രാവർത്തികമാക്കാൻ തോന്നിയത്  ...എന്നും എണീക്കാര് 8.45 am നു ആണ് ...ഇന്നൊന്ന് പതിവുതെറ്റി 8 am ആയെന്നുമാത്രം...അതുമൊരു മാറ്റമാണാല്ലോ ...എന്നെ സംബന്ധിച്ചിടത്തോളം  അതാണ് സുപ്രഭാതം ...എഴുന്നേറ്റയുടൻ  കണ്ണാടിക്കു മുന്നിൽ പോയി വല്ല പുതു നരകളും അതിഥി ആയി വന്നിട്ടുണ്ടോ മുടിയിൽ എന്ന് സ്കാൻ ചെയ്യുമ്പോഴാണ് അച്ഛൻ താഴെ നിന്നും വിളിച്ചു പറയുന്നത് ...ജോ നിന്നെയാരോ തിരക്കി വന്നിട്ടുണ്ട് ...കോലായിലുണ്ട് താഴോട്ട് വാ ...ഉള്ളൊന്നു കാളി ..ദൈവമ...

പ്രളയം -ഗുണപാഠം

ഇന്നലെ വിണ്ണിൽ  പെയ്തു തകർത്ത മഴക്കാലം ഇന്നത്തെ മണ്ണിന് പുത്തനറിവുകൾ പകർന്നുകാണും നിന്നിലെ നന്മയെ ചൂഷണം ചെയ്യുവോർ ഇനിയെങ്കിലും തുറക്കട്ടെ അടച്ച കണ്ണുകൾ കൊടിയവേനലിൽ പിടഞ്ഞുവീഴുമ്പോൾ ഓർത്തതില്ലാവർ മഴുവേറ്റു മുറിഞ്ഞമരങ്ങളെ വൻപ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ ഓർത്തുകാണും  ചിലപ്പോൾഒരുവേളയെങ്കിലും കൊന്നൊടുക്കിയ പുഴകളും തോടുകളും പുനർജ്ജനിക്കും പൂർവ്വാധികം ഓജസ്സോടെ പക്ഷെ കരുണ കാണില്ലവർക്ക്‌വീണ്ടും അറവുകാരന്റെ വിറയ്ക്കുന്ന കൈകളോട് മാപ്പുതരില്ല മർത്യാ നിനക്കിനി മാതൃഭൂമി പോലും അത്രമേൽ വെറുപ്പിച്ചു നീ നിൻ കുടിലദുരയാൽ ദുരമൂത്തു സ്വാർത്ഥനയ് നീ ഉറഞ്ഞുതുള്ളിയപ്പോൾ പിടഞ്ഞുവീണ മരത്തിനുംമൃഗത്തിനും  കാണുമന്തരാത്മാവ് ഉരിഞ്ഞു കാണുമവ കടുത്ത ശാപങ്ങൾ ഫലത്തിലായ് വരുന്നവ ക്രമത്തിലായിന്ന് പ്രായശ്ചിത്തമായ് ഈ വൈകിയ വേളയിൽ പാതി തകർന്ന കൈകളോടെ ഇരന്നു നോക്കു നീ ഒരിക്കലെങ്കിലും കേൾക്കാതിരിക്കില്ല വിരിഞ്ഞ ഹൃദയമുള്ള പ്രകൃതിയെങ്കിലും മുത്തശ്ശി പറഞ്ഞു പഠിപ്പിച്ച വാക്കുകൾ മുഴങ്ങുന്നിതാ വീണ്ടും പ്രതിധ്വനിയായ് തകർത്തെറിയല്ലേ കാവുകൾ കാടുകൾ മുടിപ്പിച്ചുകളയുമവ മൂച്ചുടെ  നിങ്ങളെ മൂർച്ചയു...

മാറ്റം

മാറാത്തതൊ ന്നേയുള്ളൂ മാറ്റം നമുക്കതറിയാം പിന്നെ സ്വയം മാറാൻ മടിക്കുവതെന്തിന് നാം  ചെറിയ നിശബ്ദ മാറ്റങ്ങൾ ചില സൂചകങ്ങളാണ്   വലിയ മാറ്റങ്ങൾക്കുള്ള മാറ്റൊലിയാണത്  പുഴകൾ വഴിമാറിയൊഴുകുമ്പോൾ  മഴകൾ പഴിയായ് പെയ്തൊഴിയുമ്പോൾ  മനുഷ്യരാം  നാം മാറാതിരിക്കുവതെങ്ങിനെ  നുണകൾ ആദ്യമായ് കേൾക്കുമ്പോൾ  കൗതുകമായ് കാതോരം കേട്ടിരുന്നു ഞാൻ  നുണകൾ പെരും നുണകളായ് മാറിയപ്പോൾ  പരിഹാസമായ് സഹിച്ചിരുന്നു ഞാൻ  ഇന്ന് നുണകൾ അസഹ്യമാം വിധം  കുന്നുകൂടി പെരുകിയപ്പോൾ  മാറ്റത്തിന്റെ സമയംഅതിക്രമിച്ചെന്ന്  മനസും പിന്നെ എന്റെ അകതാരും  ഏകമാം സ്വരത്തിൽ ഉൽഘോഷിക്കുന്നിതാ  മാറ്റമേ ഇനി നീയാണെൻ പുതിയ മേലങ്കി  ആർക്കും മുറിക്കാൻ കഴിയാത്ത ഉറച്ച ഉടയാട  മാറ്റത്തെക്കുറിച്ചു ചോദിക്കുവോർക്ക് ഊറ്റത്തോടെ തരാനൊരുത്തരം സ്വന്തം മനഃസാക്ഷിയാവട്ടെ നിന്നെ പ്രതിഫലിപ്പിക്കുന്ന വലിയ കണ്ണാടി ശ്രുതികൾ അപശ്രുതി പാടും മുമ്പേ യൂദാസുകാർ പെരുകും മുമ്പേ കൊടുവാളുകൾ ഉടയാടകളിൽ ഒളിപ്പിച്ചുവരും മുമ്പേ അടർകളത്തിൽ നിന്നും വിടവാങ്ങുന്നു...

ബോധോദയം

ഇന്നലെ ഞാനൊരു കിനാവ് കണ്ടു തെന്നലായ് മാറി ഞാൻ പുനർജനിച്ചു തടസമില്ലാതെ പറന്നകന്നു കൂടേതുമില്ലാതെ കുടിയേറി ഞാൻ  രാജ്യമാം രാജ്യങ്ങൾ പറന്നിറങ്ങി ഭോജ്യമാം ഭോജ്യങ്ങൾ ഭുജിച്ചു നോക്കി പാസ്സ്‌പോർട്ട് വേണ്ട വിസയും വേണ്ട ശ്വാസത്തിനുണ്ടോ ദേശബോധം അതിർത്തിയും  പിന്നെ പെരുത്തൊരാർത്തിയും അർത്ഥബോധമുള്ള മർത്യനെ കാണൂ നിത്യം ശ്വസിക്കുന്ന ശ്വാസത്തിനോ കൃത്യമായുദിക്കുന്ന സൂര്യനോ സത്യം പറയുകിലൊട്ടുമില്ല പത്യമായുള്ളൊരു ദേശവും കാലവും ഒന്നായ ഭൂമിയെ പലതായ് മുറിച്ചു നാം ഭിന്നമാം രാജ്യങ്ങളാക്കി പലവിധം പിന്നെയും വിഭജിച്ചു വെട്ടിനുറുക്കി നാം അന്യരായ് മാറാൻ ശ്രമിച്ചു പരസ്പരം  ഒന്നായി മാറേണ്ട സ്വന്തം ഭവനത്തിൽ അന്യരായ് മാറുന്നു പകൽമാന്യന്മാർ നാം സ്വപ്നമാണെങ്കിലും തിരിച്ചറിവായതു് അല്പത്തരമാണീ ഭേദഃ ചിന്തകൾ ബോധോദയമായ് തീരട്ടെയാ സത്യം ബോദ്ധ്യം വരുത്തുവാൻ ബുദ്ധനായീടാം ബുദ്ധിയുണരുന്ന വേളയിൽ തെളിഞ്ഞിടും ബുദ്ധന്റെ മഹത്തായ ജീവ ദർശനം അന്യ രായ് ആരു മില്ലയീ ഉലകിൽ ഭിന്നരല്ലാരുമീ  സ്വന്തക്കാർ നാം സ്നേഹിക്കയീ ഭൂമിയെ തോഴരെ സ്നേഹമായ് തീരട്ടെ ഇളം തെന്നലായ് നാം രചന;ജ്യോതിഷ് പി ആർ ...

യാത്രാമൊഴി

അകന്നുപോയ മിത്രമേ വഴിയടക്കുന്നു ഞാൻ ഈ വഴിയിനി നിനക്കന്യമാവട്ടെ തുഴയായ് ഞാൻ നീട്ടിയ കൊടിയ പങ്കായം മുറിച്ചു കത്തിച്ചു വിറകായ് മാറ്റി നീ പരിഭവമില്ല പരാതിയില്ലെങ്കിലും മനതാരിലെന്തോ മൗനമായ് പിടയുന്നു അരികിലിരുന്ന നാൾ താങ്ങായിരുന്നു ഞാൻ അകലങ്ങളിലോ മൗനമായ പ്രാർത്ഥനയും എങ്കിലും അറിയാതെ പോയി നീയെന്റെ കരുതലും വിരുതനായ് നീ വിരുതു കാട്ടിയപ്പോൾ അരുതെന്നു പോലും പറയാഞ്ഞതെൻ ധർമബോധം ഇരുട്ടുവീണ നിൻ വഴിത്താരയിൽ ഒരിറ്റു വെളിച്ചമായ് ഞാൻ മാറിയിരുന്നൊരു കാലം അകന്നുപോകുന്ന ഈ പുതു വേളയിൽ പകയൊന്നുമില്ലെങ്കിലും പറഞ്ഞോട്ടെ ഞാൻ ഇനിയൊരിക്കലും വരികയില്ല ഞാൻ പിൻവിളിക്കു കാതോർക്കാൻ ശ്രമിക്കയില്ല ഞാൻ കാല പ്രവാഹത്തിൽ നിനക്കൊരു നഷ്ടമായ് ഒരു വേള ഓർമയിൽ തെളിഞ്ഞിടും ഞാൻ നിശ്ചയം കാലിടറി നീ വീഴിലും കൈതാങ്ങാവാൻ വരില്ല ഞാൻ കരണമാത്രമേൽ അകന്നുപോയ് ഞാൻ കൂടെ നിൽക്കും കൂട്ടരും തഴയുന്ന നാൾ വരും പാഠമാവട്ടെ നിനക്കൊരു വലിയപാഠം മതബോധമെന്ന ബാധ ഒഴിയുന്ന വേളയിൽ ഓർക്കുക മതത്തിന്റെ പേരിൽ വേര്തിരിവുപാടില്ല മതമില്ലാത്ത വിലപ്പെട്ട പലതുമുണ്ടീ ഉലകിൽ സൗഹൃദവുമതിലൊന്നായറിയുക നീയെന്നും രചന :ജ്യോതിഷ് പി ആർ

പാടത്തെ പണിക്ക് വരമ്പത്തു കൂലി

നാം പണിതുയർത്തി കൊട്ടാരങ്ങൾ കൊട്ടിയടച്ചു കവാടങ്ങൾ പട്ടിയെവച്ചു കാവലിനായ്  ക്യാമെറ വച്ചു സുരക്ഷയ്ക്കായ്  പക്ഷെ സുരക്ഷയ്ക്ക് അരക്ഷയായ്  പ്രകൃതി തന്നിതാ പുതു പാഠങ്ങൾ  കൊട്ടാരങ്ങളിൽ കൃത്രിമ മഴപെയ്തു  മരങ്ങൾ മുറിച്ചുപകരം പ്ലാസ്റ്റിക് മരങ്ങൾ വച്ച് നാം  പക്ഷെ തന്നതില്ലവ കായും പൂവും  മാറ്റമായ്‌ പ്രകൃതി മാറ്റി മനുഷ്യനെ  സന്തതിയില്ലാത്ത ജന്മങ്ങളായ്  കുന്നിടിച്ചവൻ ബംഗ്ലാവ് പണിതപ്പോൾ  കൂടുവിട്ടിറങ്ങിയാ പാവം മൃഗ ജനം  പരിതപിച്ചു കരഞ്ഞവർ കൂട്ടമായ്  ആരുകേൾക്കാൻ ചെവിയില്ലാത്ത മനുഷ്യനോ  കെട്ടുപോയ ചെവികളിൽ  പാട്ടുകേൾക്കുവാൻ കെട്ടിയിട്ട വയറുകൾ  കെട്ടുപോയ വയലുകളിൽ  പെട്ടുപോയ് പാവം തവളകൾ  കാലത്തിന്റെ മാറ്റങ്ങൾ കാലക്കേടായി  പലതിലും പലനേരം പലവിധമായ്   പെയ്തതില്ല മഴ കൊടിയ വേനലിൽ  ചൂടേറ്റു പിടഞ്ഞു വീണു എ സി യും ഫാനും   പെയ്തുതിമിർത്തു മഴ വൻ പ്രളയമായ്  പെയ്തൊഴുകി കടലിലേക്കല്ല കുടിലിലേക്ക്  പട്ടികുരച്ചില്ല ക്യാമെറ കണ്ണടച്ചുപോയ്  കൊട്ടിയടക്...

അവൾക്കായ്

നഷ്ടമായൊരിഷ്ടമാണുനീ യോമലേ  വ്യർത്ഥമായൊരു അർത്ഥമാണുനീയെങ്കിലും  അരുതെന്നു പറഞ്ഞന്നു നീ വിലക്കിയ വാക്കുകൾ  ഒരുപാട്‌രക്ഷയായ് എനിക്കിന്നറിയുന്നു ഞാൻ  കൊതിച്ചതൊന്നും വിധിച്ചതല്ലെന്നറിഞ്ഞു  പതിയെ നാം പതറി മാറിയപ്പോൾ  പതർച്ചയോടെ നീ പറഞ്ഞ വാക്കുകൾ  ഇടർച്ചയോടെ ഇടനെഞ്ചിൽ മുഴങ്ങവേ  പടർന്നോരാ വിരഹാഗ്നി വിവരിക്കുവാൻ  കുറിക്കുന്നു ഞാനീ പതിഞ്ഞ വാക്കുകൾ  മറന്നു ഞാനിന്നു നിന്നെയെങ്കിലും  വെറുത്തത്തിലൊരു തരിമ്പു പോലുമേ  ഹൃത്തിലുണ്ടു  നീ തെളിഞ്ഞ ചിത്രമായ്  ഓമലേ നീയൊരു നഷ്ടസ്വപ്നമായ്  മുതിർന്നൊരാൾ നീ പ്രായത്തിലെങ്കിലും  കാമിനിയായ് നീ പ്രശോഭിച്ചൊരുപാട്  വിടതരുന്നു ഞാൻ നിനക്കുമാത്രമായ്  പിടി തരാത്തൊരെൻ മനകണക്കിനാൽ  ഇടവരിലൊരു തിരിച്ചുപോക്കിനി  ക്ഷമിക്കുനീയെൻ പഴയ കുസൃതികൾ  രചന :ജ്യോതിഷ് പി ആർ 

മതം

അയാളോരു മാവിൻതൈ വാങ്ങി മുറ്റത്തു കനവോടെ കിനാവോടെ നട്ടു പിന്നെയൊരു ബോർഡും വച്ചു മാങ്ങ സ്വമതസ്ഥർക്കു മാത്രം പക്ഷെ മാവിന് മതമില്ലായിരുന്നു മനുഷ്യരുടെ മതമറിയില്ലായിരുന്നു  അതിനാൽ മാവ് പൂത്തില്ല കായ്ച്ചില്ല കരുവാളിച്ചു  കരിഞ്ഞുണങ്ങിപ്പോയ് രചന :ജ്യോതിഷ് പി ആർ 

ഗുണപാഠം

അയാൾക്കു മതവും ജാതിയും ഒരു ഭ്രാന്തമായ ആവേശമായിരുന്നു പേരുകേൾക്കുമ്പോൾ മതവും ജാതിയും ഗണിച്ചറിഞ്ഞയാൾ കടകളിൽ എന്തിന് ഉടുക്കുന്ന ജെട്ടിയുടെ ബ്രാൻഡുപോലും സ്വമതസ്ഥന്റെ കമ്പനിയെന്നുറപ്പ് വരുത്തുന്ന വിരുതൻ! മക്കളുടെ സുഹൃത് വലയങ്ങളിൽ പിന്നെ അഭിനവ മുഖചിത്രമാം ഫേസ്ബുക് ഫ്രണ്ട്‌സ്‌പോലും സ്വമതസ്ഥരാവാൻ തലപുകച്ചയാൾ!? ഒരുവേള ഓട്ടോയുടെ പേര് നോക്കി മതപേരെന്നുറപ്പുവച്ചു ഓട്ടം കൊടുക്കുന്ന കൊടിയ മതഭ്രാന്തൻ! പക്ഷെ കാലത്തിനെന്തു മതവും ജാതിയും കൊടുത്തു ഊക്കോടെ കൊടിയൊരു പാഠം ഒരു കൊടിയ ചൂടിൽ തളർന്നു വീണപ്പോൾ താങ്ങിയ കൈകളുടെ ജാതിപോയിട്ട് പേരുപോലും ഉരിയാടാൻ കഴിയാതെ അവശനായ് പിന്നെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവറും ഉയിരേകാൻ ഗ്ളൂക്കോസ് നൽകിയ സിസ്റ്ററും സ്വമതസ്ഥരല്ലന്നു നിശബ്ദമായ് കണ്ടറിഞ്ഞയാൾ ഓർകുക്കിലിതൊരു നല്ല പാഠം ഓർമകളിൽ വയ്‌ക്കേണ്ട ഉറച്ച പാഠം വെറുക്കുന്നു ഞാനീ മതഭ്രാന്തന്മാരെ എന്തിലും ഏതിലും മതം കാണുവോരെ കാത്തിരിക്കുന്നു നിങ്ങൾക്കുമൊരുപാട്  പാഠങ്ങൾ പഠിച്ചീടുക മാറ്റം വവരുത്തീടുക മതമില്ലാത്തൊരു ഈശ്വരനെ ദയവായ് മതം നൽകി മതികെട്ടവനാക്കാതിരിക്കുക  രചന :ജ്യോതിഷ് പി ആർ

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

അയ്യപ്പൻ

അയാൾ പതിവുപോലെ ആ വർഷവും ശബരിമലയ്ക്കു പോയി...പോകുന്ന വഴി പമ്പയിൽ കുളിച്ചു കയറി മല കയറാൻ തുടങ്ങി ...ഇതെത്രാമത്തെ തവണയാണെന്നയാൾക്കൊരു നിശ്ചയവുമില്ല ...ഓര്മ വച്ച  നാല് മുതൽ ഈ തപസ്യ തുടങ്ങിയതാണ് ...വഴിക്ക് വെച്ചാണ് അയാൾ ആ പയ്യനെ പരിചയപ്പെട്ടത് ....ഒരു തമിഴ് ചുവയോടു കൂടി  മലയാളം സംസാരിക്കുന്ന ഇരു നിറത്തിൽ സുന്ദരനായ ഒരു കൊച്ചുപയ്യൻ ...ഒറ്റയ്ക്കാണ് ...എല്ലാവർഷവും അവനും വാരാറുണ്ടത്രെ മലയ്ക്ക്...സംസാരം കൂടിപ്പോയാൽ  മന്ത്രജപത്തെ ബാധിക്കുമെന്നതിനാൽ ആരെയും കൂട്ടാതെ ഒറ്റക്കാണ് അയാൾ എപ്പോഴും  മലകയറാറുള്ളത് ...പക്ഷെ അവനൊരു സംസാരപ്രിയനല്ലാത്തതിനാലും മകന്റെ പ്രായമേയുള്ളു എന്നതിനാലും എന്തോ അവർ രണ്ടുപേരും നല്ല കൂട്ടായി ..അവന് മലയുടെ മുക്കും മൂലയുമെല്ലാം മനഃപാഠമാണ് ...അയാൾ അതിശയിച്ചുപോയി ...ഓരോ കിളികളുടെയും സ്വരത്തിൽ നിന്ന് അവൻ അതിന്റെ പേര് പറയും ...അവൻ വിതറിയ അരിമണികൾക്കായി അവ ആരെയും കൂസാതെ പറന്നു വന്നു ...അവർ കുറെ നടന്നപ്പോൾ അപ്പാച്ചിമേട് കഴിഞ്ഞുകാണും ഒരു കെട്ടിയുണ്ടാക്കിയ ചായക്കട കണ്ടു ....കുറച്ചു ലഘുവായി എന്തെങ്കിലും കഴിക്കാമെന്നു അയാൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഞാൻ ദർശനം കഴിഞ്ഞേ കഴിക...

കുലീനർ

വയലിൽ പണിയെടുത്തൊരു ചെറുമന്റെ കൂടേ ചുടുചോറ് കൂടെകഴിച്ചൊരു ബാല്യത്തിൽ  പേരെടുത്തു വിളിച്ചു പഴിപറഞ്ഞെന്നെ  പെരുമയുള്ളെന് തറവാട്ട് കാരണവർ  പതിതരാണവർ നമ്മൾ കുലീനർ  ആഢ്യത്വ മുള്ളോർക്കു അധമികളാണവർ  ചെറുമന്റെ വിയർപ്പിലാണ് നമ്മുടെ അരി  പാകമായതും കൊയ്തെടുത്തതും മറന്നുപോയയാൾ  ചോദ്യശരം ബാലനമെന്നിൽ കുരുത്തപ്പോൾ  മുറപ്പെണ്ണിൻ പേരിലെന്നെ നിശ്ശബ്ധനാക്കി  മടുത്തുപോയന്നു മതവുമാചാരവും  മതിയിലെന്നോ മടുപ്പായ് പടർന്നു  പതിയെ ഞാനറിഞ്ഞു മതമല്ല മദമാണ്  പതിത്വം പഠിപ്പിച്ച കുടിലൻ എന്ന്  പവിത്രമാം മതമൊരുനാളുമെവിടെയും  പതിത്വം പറയുവാൻ പറഞ്ഞില്ല സത്യം  മുക്കുവനാം വ്യാസൻ മഹാഗുരുവെങ്കിൽ  ഇടയനാം കൃഷ്ണൻ ഈശ്വരനെങ്കിൽ  പറയനും പുലയനും ചണ്ഡാളനും  തുല്യത പറയുന്നൂ മതബോധം  മതമല്ല മതികെട്ട മനുഷ്യരാണ്  മനുഷ്യനെ ജാതിയിൽ ഭേദിച്ചത്  വേർതിരിച്ചു കാണരുത്‌ ആരെയും  കാണുകിലകന്നു പോകുമീ കൃഷ്ണനും വ്യാസനും  പതിതരായ് ആരും പിറക്കില്ല ഭൂമിയിൽ  ഉണരട്ടെ ഉണർവോടെ വിശ്വബോധം രച...

വിചിത്രമായ വികല്പനകൾ

വായു ദുഷിച്ചെന്നു പറഞ്ഞു കരയുന്നവർ വാഹന പുകയിൽ  വായുവെ വികൃതമാക്കുന്നു പുകയ്ക്കുന്ന ബീഡിക്കു കണക്കുവെക്കാത്തവർ പുകയുന്ന വായുവെ പഴിപറയുന്നു കഷ്ടം അപരന്റെ കിടപ്പറയിൽ എത്തി നോക്കുന്നവർ ഒളിക്യാമറയെ പൊളിച്ചടുക്കുന്നു നാടുനീളെ സദാചാരം പാടുവോർ ഒളിസേവ ഉപാസനയായ് മാറ്റുന്നു പശുവിനായ് മുറവിളികൂട്ടുന്ന ശുദ്ധന്മാർ ശിശുവിന്റെ പശി പ്പ് മറന്നുപോകുന്നു മരത്തിനായ് മുദ്രാവാക്യം മുഴക്കുന്ന  മാന്യന്മാർ തീർക്കുന്നു ചെന്തേക്കിൽ ചെഞ്ചാമരങ്ങൾ പറയുകിലൊന്നിനുമന്തമില്ലാത് പണ്ടേ മനുഷ്യസഹജമാം ദുർവിചാരങ്ങൾ അല്ലെങ്കിലും എന്നാളും അന്യന്റെ വളി ക്ക്  നാറ്റവും പഴിയും സ്വന്തം  വളി ക്ക് നിശബ്ദ സുഗന്ധവുമാണല്ലോ രചന :ജ്യോതിഷ് പി ആർ

പിഴച്ച ചോദ്യങ്ങൾ

തല്ലുവാൻ കൊല്ലുവാൻ പഠിക്കുന്ന കാലം ചോരയ്ക്ക് പോരിന്റെ മണമുള്ള കാലം  മതത്തിനു മദമിളകി മദയാനയായ്  മഠയരെ തുടരെ പെരുക്കുന്ന ലോകം  തുടിക്കുന്ന ഹൃദയത്തിൻ തുളനോക്കി  വാളുകൾ വീശുന്ന വെളിവില്ലാ കാലം  കൂടെ കളിച്ചും കൂത്താടിയും  കൂട്ടത്തിൽ കൊല്ലവള്ളിയറുത്തുമാറ്റിയും  കൂട്ടുകാർ മാറുവതെന്തു ന്യായം ? വിശക്കുന്ന വയറിനു വിശുദ്ധ ഗ്രൻഥം നൽകി  വിശപ്പുമാറ്റാൻ ശ്രമിക്കുന്ന വിശുദ്ധരുടെ നാട് !! പശുവിന്റെ പേരിൽ പരസ്യമായ് മനുഷ്യനെ  കശാപ്പു ചെയ്യുന്ന കശ്മലരുടെ കാലം ?! കാലത്തിനോ പിഴ മനുജകുലത്തിനോ പിഴ ? ഏതായാലുമതു കൊടുംപിഴയായ് തുടരുന്നു !!! രചന ;ജ്യോതിഷ് പി ആർ 

മന്ത്ര ധ്വനി

ഇന്നലെ അർധരാത്രി അല്ല ഇന്ന്‌ പുലർച്ചെയെന്നും വേണേൽ പറയും തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും ഒരു വലിയ കരച്ചിൽ..??.അലർച്ചപോലെ?...കുഞ്ഞുങ്ങൾ ഞെട്ടിയെണീറ്റു ...ഭാര്യ പറഞ്ഞു മനുഷ്യാ എന്തോ ആർക്കോ പറ്റീട്ടുണ്ട് ഒന്നു പോയി നോക്കൂ ..?ഞാൻ പറഞ്ഞു ഇത് നമ്മുടെ നാട്ടുംപുറമല്ല പോയിനോക്കിയാൽ ചിലപ്പോൾ അവർക്കിഷ്ടാവില്ല ...കരച്ചിൽ നിന്നാൽ അവള്കുറങ്ങാമെന്ന്‌ കരുതിയാവും അവൾ വാദം ശക്തമാക്കി ...നാട്ടിലാണേൽ ഇപ്പോൾ ഇറങ്ങി ഓടി കാണും ...ചോദിച്ചാൽ പറയും സാമൂഹ്യസേവനം ...ഇപ്പോൾ എവിടെ പോയി മനുഷ്യാ ആ സാമൂഹ്യബോധം ?തെല്ല് പുച്ഛത്തോടെയുള്ള ആ ചോദ്യം കുറിക്കു കൊണ്ടു ...അവൾ അവസരം നോക്കി മര്മത്തിട്ടു കൊട്ടിയതാണ് ...അല്ലേലും ഈ ഭാര്യമാർ അങ്ങിനെയാണ് ...അവസരത്തിനായ് കാത്തിരിക്കും...ഗോളടിക്കാൻ ...പക്ഷെ പലതും സെൽഫ്‌ഗോൾ ആയിപോവുമെന്നു മാത്രം ...എന്തായാലും കിടക്കപ്പായിൽ നിന്നെണീറ്റു അവിടേക്കു കുതിച്ചു ..രണ്ടാമത്തെ ബെല്ലിൽ തന്നെ വാതിൽ തുറന്നു ...കാഴ്‌ച വളരെ ദയനീയമായിരുന്നു ....വളരെ അപൂർവമായി മാത്രം എന്നോട് ചിരിക്കുക പോലും ചെയ്യുന്ന ആ മാന്യവ്യക്തിത്വം പൊട്ടിക്കരയുന്നു ...ഭാര്യയും മക്കളും ഞെട്ടലോടെ എന്തു പറയണമെന്നറിയാതെ പരുങ്ങി പകച്ചു നിൽക...

നിപ്പാതന്നൊരു ഗുണപാഠം

കോഴിക്കോട്ടുകാരനായതിൽ അഭിമാനിക്കുന്ന ഞങ്ങൾ കോഴിക്കോട്ടുകാർക് ദൈവം നൽകിയ വലിയൊരു പാഠമായിരുന്നു നിപ്പ ...സല്കാരപ്രിയരും സത്യസന്ധതയ്ക്ക് പുകൾപെറ്റ ഓട്ടോക്കാരും അന്യർക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച നൗഷാദുമാരും ലിനി സിസ്റ്ററും ഉള്ള ഞങ്ങൾ പാവം കോഴിക്കോട്ടുകാരെ കുറച്ചു നാളത്തെങ്കിലും നിപ്പയുടെ പേരിൽ ഒറ്റപ്പെടുത്തി ...എല്ലാവരുമില്ല ചിലരൊക്കെ ....പ്രസിദ്ധമായ കോഴിക്കോടൻ ബിരിയാണി മുതൽ ഹൽവ വരെ ആരും മൈൻഡ് ചെയ്യാതായി ...ദൈവം തുണച്ചു ജാതിമത ബേദമന്യേ എല്ലാവരുടെയും അകമഴിഞ്ഞ ശ്രമത്തിൽ നിപ്പ പോയി ....പക്ഷെ വലിയൊരു ഗുണപാഠം നമുക്ക് നൽകികൊണ്ട് :ഒരു പ്രശ്നം വരുമ്പോൾ നമ്മളെയും നമ്മുടെ നേട്ടങ്ങളെയും പുകഴ്ത്തി വാചകമടിച്ചവരാരും കൂടേ കാണില്ല ...നമ്മുടെ ചുറ്റുവട്ടമുള്ളവരുടെ വൃത്തം അങ്ങ് ചുരുങ്ങും ...വിരളമായി ചിലര് മാത്രം കാണും ...പിന്നീട് അവരും എന്തെങ്കിലും ഇല്ലാ കാരണങ്ങൾ പറഞ്ഞു വ്യാജ അശ്രുപൊഴിച്ചു നെടുവീർപ്പിട്ടു മുങ്ങും ...പക്ഷെ ആ ആപത്തിലും നമ്മുടെ കൂടേ ചിലർ കൂടേ നിൽക്കും ...ചങ്കുപോയാലും ചങ്കെ നിന്റെ കൂടേ എന്ന് പറഞ്ഞു ...ഓർക്കുക മറക്കാതിരിക്കുക അവരായിരിക്കും നമ്മുടെ യഥാർത്ഥ ബന്ധുക്കൾ ...അവരിൽ പലരും ജന്മം കൊണ്ടോ ...

എന്റെ നൗഷാദികയ്ക്ക് ഹൃദയ പൂർവം

വിട പറഞ്ഞകലുന്നു പ്രിയരാം   കൂട്ടുകാർ വഴിമാറി ജീവിതതുഴ തേടി തെന്നിമാറുന്നകലെ  ഒരുവേള ജ്യേഷ്ഠനായ് തോഴനായ് പിന്നെ  ജീവന്റെ ഭാഗമായ് മാറിയ എൻ പ്രിയനാണവൻ  തടഞ്ഞു നിർത്തുവാൻ ത്രാണിയില്ലാത്തൊരു  ത്രസിക്കുന്ന ത്രാസ് പോൽ ഉലയുന്നു ഞാൻ  തടഞ്ഞുനിർത്തീടുവാൻ അധികാരമില്ല അവകാശമില്ല  വെറും കടലാസു വിലയുള്ള പ്രവാസി ഞാൻ   തുടിക്കുന്ന ഹൃദയത്തിൽ തുടികൊട്ടിപാടുവാൻ  ചങ്കുപറിച്ചു നേരോടെ പറയുവാൻ  ചങ്കായ സോദരാ ഇത്രമാത്രം  ചെഞ്ചോരയെന്നിൽ തുടിക്കുന്ന  നാൾ വരെയും  ചങ്കായികാണും ഞാൻ നിന്റെ കൂടേ  രചന :ജ്യോതിഷ് പി ആർ 

മനസമാധാനം

മനസമാധാനം എങ്ങിനെ കൈവരിക്കാം ....ഒരു പക്ഷെ മനുഷ്യരാശിയുടെ ഉൽഭവകാലം മുതൽ അവൻ തേടിക്കൊണ്ടിരിക്കുന്ന ഉത്തരം ഇനിയും ചിലപ്പോൾ പരിപൂർണമായും കിട്ടാതെ അവശേഷിക്കുന്ന ഒരു ചോദ്യമാകും അന്വേഷണമാകുമിത് .ഉത്തരം കിട്ടാത്തതിന് ബുദ്ദിയുടെ യുക്തിയുടെ മാർഗത്തിൽ അന്വേഷിച്ചതുകൊണ്ടുമാകാംകാരണംപുറത്തുള്ളതിനെയാണ്  തേടി പിടിക്കേണ്ടത് ..ഉള്ളിലുള്ളതിനെ ഉണർത്തിയെടുക്കുകയാണ് വേണ്ടത് ഉദാഹരണത്തിന് മനസമാധാനം നമുക്കെപ്പോഴാണ് കിട്ടുന്നത് ?ആഗ്രഹിച്ച കാര്യങ്ങൾ നേരാവണ്ണം മുറയ്ക്ക് നടക്കുമ്പോൾ ...അപ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളിലെവിടെയോ അടരിടുന്ന ഒരു ആനന്ദമാണത് ....ഫീലിംഗ് ഓഫ് ഹാപ്പിനെസ്സ് ഓർ സാറ്റിസ്ഫാക്ഷൻ ....അത് നമ്മുടെ ഉള്ളിൽ നിന്നുമാണ് വന്നത് ...ആഗ്രഹിച്ച കാര്യം നേടിയത് ആ ആനന്ദാവസ്ഥയെ താത്കാലികമായി ഒന്നുണർത്തി എന്ന് മാത്രം ...അപ്പോൾ ആ ഉറങ്ങിക്കിടക്കുന്ന ആ ആനന്ദാവസ്ഥയെ ഉണർത്തിക്കഴിഞ്ഞാൽ പിന്നീടതിനെ ഉറങ്ങാൻ അനുവദിക്കാതിരുന്നാൽ മനസമാധാനം സ്ഥിരമായി ശാശ്വതമായി നിലനിൽക്കണമല്ലോ ?അപ്പോൾ അതിനുള്ള വഴിയാണ് നാം തേടേണ്ടത് .               ഈ സമാധാനത്തിനുള്ളന്വേഷണത്വര മനുഷ്യനെ മതങ്ങളിലേക്കും പിന്ന...

പഞ്ചമാത്രകൾ

1.മുറിച്ചെറിഞ്ഞാലും മുറിഞ്ഞുമാറാതെ ഉള്ളിൽ കിടന്നു നീറുന്ന ചില ബന്ധങ്ങളുണ്ട് ബന്ധനങ്ങളായി ...പല്ലിയുടെ വാല് പോലെയാണവ ...മുറിഞ്ഞുപോയാലും മുറിച്ചു മാറ്റിയാലും അവിടെ കിടന്ന് പിടഞ്ഞു കൊണ്ടേയിരിക്കും ജീവനുള്ള കാലത്തോളം !!! 2.അകതാരിൽ നിന്നകറ്റും തോറും പൂർവാധികം ശക്തിയോടെ അടുത്തുവരുന്ന ചില സ്നേഹബന്ധങ്ങളുണ്ട് ...അരുതെന്ന് കരുതിയാലും അറിയാതെ അടുത്തുപോകുന്ന ചില സ്നേഹത്തിന്റെ നീർച്ചുഴികൾ ...ഇട്ടു വട്ടം കറക്കുമെങ്കിലും ആ കറക്കത്തിനൊരു സുഖമുണ്ട് ...സ്നേഹത്തിന്റെ ശീതളിമയും  3.അകലും തോറും അടുപ്പവും അടുക്കും തോറും അകലവും തോന്നിത്തുടങ്ങിയാൽ അതിനർത്ഥം ഒന്നേയുള്ളു നിങ്ങൾ അത്രയ്ക്ക് സ്നേഹിക്കുന്നു ആ സ്നേഹത്തെയും സ്നേഹബന്ധത്തെയും ...വേനലിലെ ദാഹം പോലെയാണത് ...കുടിച്ചാലോട്ടു മാറത്തുമില്ല കുടിച്ചില്ലെലോ ദാഹിച്ചു തൊണ്ട വരളുകയും ചെയ്യും  4.മൗനമായ് സ്നേഹിക്കുവാനും ഒരു സുഖമുണ്ട് ...ഉള്ളിന്റെയുള്ളിൽ ആരുമറിയാതെ സ്നേഹം ഒളിച്ചുവെച്ചു സ്നേഹിക്കുവാൻ ...പൂവും പൂമ്പാറ്റയും പോലെ ...പൂവിനറിയാം പൂമ്പാറ്റയുടെ ഹൃദയം എങ്കിലും ആരുമറിയാതെ നിശബ്ദമായ് അവർ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു ! 5.മറവിക്കും മറക്കാനാകാത്ത ചില സ്നേഹബന...

മകൻ

മഴയത്തു ഡ്രൈവ് ചെയ്യുന്ന്നതിന്റെ സുഖം ഒന്നുവേറെയാണ് ...അങ്ങിനെ അപ്രതീക്ഷിതമായി കിട്ടിയ ഒരു പെരുമഴത്തു ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ whatsup മഴ തോർന്നിട്ട് ഡ്രൈവ് ചെയ്താൽ മതി ജ്യോൽസ്യൻ പറഞ്ഞത് മറക്കണ്ട ...അതൊരു തരം പേടിപെടുത്തലാണ് ...എന്തായാലും റോഡിനടുത്തുള്ള kr ബേക്കറി അടുത്ത് നിർത്തി ഒരു  ചൂടു ചായയും പഫ്‌സും ഓർഡർ ചെയ്തു ...അപ്പോഴാണ് തൊട്ടുമുന്നിൽ ഇരിക്കുന്ന സുന്ദരനും ഓമനത്തം തുളുമ്പുന്ന ഒരു ചെറിയ ആൺകുട്ടി അക്ഷമയോടെ സ്കൂൾ യൂണിഫോമിൽ റോഡിലേക്കും കണ്ണുനട്ട് എന്തോ പലഹാരവും കഴിച്ചു അസ്വാസ്ഥതയോടെ ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത് ...മോന്റെ പേരെന്താ ...അമർജ്യോതി അവൻ വിരസതയോടെ മൊഴിഞ്ഞു ...ആരെയാ നോക്കുന്നെ ?അമ്മയെ ...സ്കൂൾബസ് മിസ് ആയി അങ്കിൾ ...ഞാൻ എന്റെ ലാപ്ടോപ്പ് എടുക്കാൻ പോയതാ ബസ് പോയി ..സെക്യൂരിറ്റി അങ്കിൾ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ട്...അമ്മയെ കാത്തിരിക്കുവാ ...എന്റെ മകനെക്കാൾ ൩ വയസു കൂടുതൽ കാണും ...അപ്പോൾ ആറുവയസു ...ആറുവയസിൽ ലാപ്ടോപ്പോ ....ചോദിച്ചതും അവൻ പറഞ്ഞു ...എന്റെ സ്കൂളിലെ it മാസ്റ്റർ ഞാനാ ...എനിക്ക് IT നല്ല ഇഷ്ടാ ...so പ്രിൻസിപ്പാൾ എന്നെയാ സ്റ്റുഡന്റ് ടീച്ചർ ആയി സെല...

ബീരാനിക്കായുടെ നെടുവീർപ്പുകൾ

ബീരാനിക്കാ ഒരു സ്ട്രോങ്ങ് പൊടിച്ചായാ അടിച്ചത് ...ബീരാനിക്കായുടെ ചായക്കടയിൽ കയറി പതിവ് രീതിയിൽ നോമ്പ് കാലമാണെന്ന്  മറന്നു ചായ ഓർഡർ ചെയ്തു ...സോറി ബീരാനിക്കാ നോമ്പാണെന്ന് മറന്നു എന്ന് പറഞ്ഞു ചാടി എണീറ്റതും തമ്പുരാൻകുട്ടീ എനിക്കല്ലേ പഹയാ നോമ്പ് അതിനു നീയെന്തിനാ പട്ടിണി കിടക്കുന്നതെന്നും പറഞ്ഞു ചായ അടിക്കാൻ തുടങ്ങി ബീരാനിക്കാ ...എന്റെ ബീരാനിക്ക അങ്ങിനെയാണ് നന്മയുടെ നറുമണമുള്ള നോയമ്പെടുത്തലും നോമ്പില്ലാത്തവന് ഊട്ടാൻ ചായക്കടയുമായ് കാത്തിരിക്കുന്ന ബീരാനിക്ക ...എന്നാലും നോമ്പെടുത്തിരിക്കുന്ന ആ പുണ്യാത്മാവിന്റെ മുന്നിൽ വച്ച് ഒന്നും കഴിക്കാൻ മനസ് സമ്മതിക്കാത്തതിനാൽ വീട്ടീന്ന് കഴിച്ചു എന്നൊരു നുണ തട്ടിവിട്ടു ...പത്രത്തിലേക്ക് മുഖം താഴ്ത്തി ...പെട്ടെന്നാണ് ചായയുമായി വന്ന ബീരാനിക്ക ചോദിച്ചത് അല്ല മോനെ ഈ നിപ്പ പനി വവ്വാലുകളിലൂടെ തന്നെയാണോ പകര്ന്നേ ..?അറിയില്ല ബീരാനിക്ക ആണെന്നും അല്ലെന്നും പഴംതീനി വവ്വാൽ വഴിയാണെന്നുമൊക്കെ പറയുന്നുണ്ട് എന്നായി ഞാൻ ...അല്ല മോനെ നീ വലിയ കോളേജിൽ എന്തൊക്കെയോ പഠിച്ചയാളല്ലേ അതുകൊണ്ട് പറയുകാ ...എന്റെ ചെറുപ്പത്തില് വീട്ടിൽ പട്ടിണി നിത്യവാസി ആയ കാലത്തു ,10മക്കളാ ഞങ്ങള് ......

പുതിയ പാഠങ്ങൾ

കാലം ചിലപ്പോൾ ചിലരെകുറിച്ചു ചില വലിയ പാഠങ്ങൾ പഠിപ്പിക്കും അനുഭവത്തിന്റെ തീച്ചൂളയിലൂടെ ...പൊള്ളുമെങ്കിലും പിന്നീട് തിരിച്ചുവരുന്നത് കാരിരുമ്പിന്റെ ഉറപ്പും അനുഭവങ്ങൾ തന്ന പക്വതയും പുതു പുത്തനാറിവുകളും ആയിട്ടാകും ...മറ്റാരുടെയോ വാക്ക് കേട്ട് നമ്മൾ അകറ്റിനിർത്തിയ പലരും ചതിയും വഞ്ചനയും അറിയാത്ത മാലാഖാമാരാണെന്ന് അവർക്ക് ലഭിക്കുന്ന പ്രശസ്തിയിൽ നിന്നും ജനപിന്തുണയിൽ നിന്നും മനസ്സിലാക്കേണ്ടി വരുമ്പോൾ ആണ് നന്മയെന്നു കരുതി നാം മുറുക്കെപ്പിടിച്ചത് ചിലപ്പോൾ തെറ്റായിരുന്നുവെന്ന് ബോധ്യമാവുക !!!! സ്വന്തം നേട്ടങ്ങൾക്കായി മാത്രം സൗഹൃദത്തെ  ദുർവിനിയോഗം ചെയ്യുന്നവരെയും ...മതത്തിന്റെയും ജാതിയുടെയും അളവുകോൽ വെച്ചു സൗഹൃദത്തിന് മാർക്കിടുന്നവരെയും അകറ്റിനിർത്തുക ...ആഞ്ഞുവീശുന്ന കൊടുങ്കാറ്റിനേക്കാൾ സൂക്ഷിക്കേണ്ടത് ചുഴറ്റിയെറിയുന്ന ചെറിയ ചുഴലിക്കാറ്റിനെയാണ് !!! അകലത്തി രിക്കുമ്പോൾ യഥാർത്ഥ മിത്രങ്ങളെയും ആപത്തിൽ പെടുമ്പോൾ യഥാർത്ഥ ബന്ധുക്കളെയും വ്യക്തമായി മനസ്സിലാക്കാനാകും ...വേനലിന്റെ കാഠിന്യത്തിലെ മഴയുടെ കുളിരും മരത്തിന്റെ തണലും തിരിച്ചറിവായ്‌ ഉണരൂ !!! ഭംഗിയുള്ള വിഷ കൂണിനെക്കാളും ഒരുപാട് നല്ലത് കയ്ക്കുന്ന പാവക...

കാട്ടുപെണ്ണിന്റെ മണം

ഇന്ന് കാക്കാടം പൊയിൽ യാത്രയിലാണ് ഒരു വിചിത്ര അനുഭവം ഉണ്ടായത് ....കക്കാടം പൊയിൽ വനത്തിലൂടെയുള്ള ദുർഘടം പിടിച്ച യാത്രയിൽ ഒറ്റയ്ക്ക് വന്നത് അബദ്ധമായി എന്നും താഴ്‌വാരത്തു പാർക്കു ചെയ്ത ബൈക്ക് ആരെങ്കിലും അടിച്ചു മാറ്റുമോ എന്നൊക്കെ ചിന്തിചു ചന്തിയും ചൊറിഞ്ഞു കാട്ടിലൂടെ നടക്കുമ്പോഴാണ് ഒരു ചിലങ്കോച്ച കേട്ട് ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയത് ...അസ്ഥാനത്തു ചൊറിയുമ്പോഴെങ്കിലും  ചുറ്റുവട്ടം നന്നായി നോക്കണം എന്നും പറഞ്ഞു എണ്ണകറുപ്പിന്റെ നിറമുള്ള ഒരു സുന്ദരിപ്പെണ്ണ് !!?...പാട്ടുപാവാട ഉടുത്ത ഒരു  കാട്ടുപൂവ് ...കാട്ടുപൂവെങ്കിലും നിമ്നോന്നതങ്ങൾ അറിയാതെ സ്കാൻ ചെയ്യാൻ തുടങ്ങുമ്പോഴാണ് (ആൺ സഹജമാണ് എന്നെ പറഞ്ഞിട്ട് കാര്യമില്ല )കയ്യിലെ മൂർച്ചയുള്ള വാക്കത്തിയും മുളവടിയും കണ്ടപ്പോൾ ഉയർന്നവികാരം -ഏമ്പക്കം അധോവായു ആയിപ്പോയി എന്ന് പറഞ്ഞപോലെ -അപ്രത്യക്ഷമായി !എന്തായാലും അവളുടെ സംസാരം കാട്ടുചോലയിലെ നീരുറവ പാറക്കെട്ടിൽ തട്ടി കള കലാരവം മുഴക്കും പോലെ തോന്നിച്ചു ...അവളാവട്ടെ കാടിന്റെയുംകാട്ടുമൂപ്പനായ അവളുടെ അച്ഛന്റെയും മുറചെക്കന്റേയും കഥകൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു ....എന്റെ കണ്ണുകൾക്കു കാണാത്ത കുഞ്ഞു പാറക്കഷ...